‘ഹിസ്റ്ററി ക്ലാസ്സുകളില്‍ ശ്രദ്ധിച്ചിട്ടില്ലേ?’; ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന പ്രസ്താവനയില്‍ അമിത് ഷായെ ട്രോളി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസ്സുകളില്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്ന് ശശി തരൂര്‍ അമിത് ഷായെ പരിഹസിച്ച് പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ലോക്മത് ദേശീയ സമ്മേളനത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കവേയായിരുന്നു ശശി തരൂരിന്റെ പരിഹാസം. ഹിന്ദുമഹാസഭയും മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗുമാണ് ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവെച്ചതെന്നകാര്യം ഷായ്ക്ക് അറിയില്ലേയെന്നും തരൂര്‍ ചോദിച്ചു.

”സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാമതങ്ങള്‍ക്കുംവേണ്ടി നിലകൊണ്ടതും കോണ്‍ഗ്രസാണ്. എന്നാല്‍, ഇതിനെതിരേ രംഗത്തെത്തിയ രണ്ട് കക്ഷികളിലൊന്ന് ഹിന്ദുമഹാസഭയാണ്. 1935-ല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്തരാജ്യങ്ങള്‍ വേണമെന്നും അവര്‍ തീരുമാനിച്ചു. ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗും ഇതേ ആവശ്യവുമായി രംഗത്തെത്തി.”-തരൂര്‍ പറഞ്ഞു.

ലോക്‌സഭയില്‍ പൗരത്വഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതെന്ന് അമിത് ഷാ ആരോപിച്ചത്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്. ലോക്സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്ല് പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലാണ് ബില്‍ പാസ്സായത്. ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു.

Exit mobile version