പൗരത്വ നിയമ ഭേദഗതി ബില്‍; യുദ്ധക്കളമായി ആസാം, ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം, പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മൂന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

പ്രതിഷേധക്കാരില്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ദിസ്പൂര്‍: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആസാമില്‍ വന്‍ പ്രതിഷേധം. ബില്ലിനെതിരെ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പല ഭാഗത്തും ഇതിനോടകം അക്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ആസാം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് എല്ലാ സര്‍വ്വകലാശാലകളും ആസാമില്‍ പരീക്ഷകള്‍ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. പ്രതിഷേധക്കാരില്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ലോക്‌സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. വന്ദേമാതരം വിളിയോടെയായിയിരുന്നു ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത് ആഘോഷിച്ചത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. കടുത്ത ഭരണ – പ്രതിപക്ഷ വാക്‌പോരിനൊടുവിലായിരുന്നു ബില്ല് പാസാക്കിയത്.

Exit mobile version