ഉന്നാവോ ജില്ലയില്‍ ബലാത്സംഗ കേസുകള്‍ പെരുകുന്നു; കേസുകളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഐജി യുടെ നിര്‍ദേശം

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബലാത്സംഗ കേസുകള്‍ പെരുകുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഐജി എസ്‌കെ ഭട്ട്.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബലാത്സംഗ കേസുകള്‍ പെരുകുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഐജി എസ്‌കെ ഭട്ട്. ജനുവരി മുതല്‍ ഇതുവരെ 86 ബലാത്സംഗ കേസുകളാണ് ഉന്നാവോ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പുറമെ 186 ലൈംഗിക കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഉന്നാവോയിലെ 23കാരിയെ തീകൊളുത്തി കൊന്ന സംഭവം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായി. ഉന്നാവോ ജില്ല, ഉത്തപര്‍പ്രദേശിന്റെ ബലാത്സംഗ തലസ്ഥാനമാകുമെന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പോലീസ്, നടപടി കടുപ്പിക്കുന്നത്.

ബലാത്സംഗ കേസുകളില്‍ കര്‍ശന നടപടിയെടുക്കാനാണ് ഐജി പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ ഉന്നാവോയില്‍ കൊല്ലപ്പെട്ട 23കാരിക്ക് പോലീസ് കാരണം ചികിത്സ വൈകിയെന്നും ആരോപണമുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് യുവതി ആക്രമണത്തിന് ഇരയാവുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ഉന്നാവോ ആശുപത്രിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് മാറ്റിയത് വൈകിട്ട് മൂന്ന് മണിക്കാണ്. തങ്ങളെ ഒരു കാര്യവും അറിയിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Exit mobile version