ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.

പെണ്‍കുട്ടിയ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് കൂടുതല്‍ ചികിത്സക്കായി പെണ്‍കുട്ടിയെ ലഖ്നൗവിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി മരണത്തോട് മല്ലിടുകയാണ്.

ഉന്നാവോയിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version