ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വരെ സംസ്‌കരിക്കരുത്; തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ഹൈദരാബാദില്‍ തെളിവെടുപ്പിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം നല്‍കിയിട്ടുണ്ട്.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലക്കേസ് എട്ടംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുക. കേസിന്റെ അന്വേഷണസംഘത്തലവന്‍ രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ്. വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഹൈദരാബാദില്‍ കേസിന്റെ തെളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

Exit mobile version