‘ആര്‍ക്കും എന്നെ തൊടാനാവില്ല, ഒരു കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാനും സാധിക്കില്ല’; വെല്ലുവിളിയുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

നേരത്തേ ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു

ന്യൂഡല്‍ഹി: ലോകത്തുള്ള ആര്‍ക്കും തന്നെ തൊടാന്‍ സാധിക്കില്ലെന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും വീരവാദം മുഴക്കി വിവാദ ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് നിത്യാനന്ദ ഈ വീരവാദം മുഴക്കിയിരിക്കുന്നത്. ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് നിത്യാനന്ദ.

‘സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാനും സാധിക്കില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ്’ എന്നാണ് വീഡിയോയില്‍ നിത്യാനന്ദ പറയുന്നത്.

നേരത്തേ ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു. ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്നത്.

അതേസമയം വിവാദ ആള്‍ദൈവം നിത്യാനന്ദയക്ക് രാഷ്ട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇക്വഡോര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിത്യാനന്ദയ്ക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എക്വഡോര്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും മേലില്‍ ഈ വിവാദങ്ങളില്‍ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ അറസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് പോലുമില്ലാത്ത നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്‌ക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്.

Exit mobile version