ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു

അതേസമയം ഏത് ഫ്‌ളാറ്റില്‍ നിന്നാണോ ആരാണോ ഇത്തരത്തില്‍ ചെയ്തതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല

കാണ്ടിവാലി: ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. മുംബൈയിലെ കാണ്ടിവാലിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ഇരുപത്തിയൊന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെയാണ് പിഞ്ചു കുഞ്ഞിനെ എറിഞ്ഞുകൊന്നത്.

ഇന്നലെ വൈകുന്നേരം കാണ്ടിവാലിയിലെ ലാല്‍ജി പദയില്‍ സ്ലം റീഹാബിലറ്റേഷന്‍ അതോറിറ്റി നിര്‍മ്മിച്ച ജയ് ഭാരത് കോപ്ലെക്‌സെന്ന ബഹുനിലക്കെട്ടിടത്തില്‍ നിന്നാണ് പൊക്കിള്‍ക്കെടി പോലും ഉണങ്ങാത്ത പിഞ്ചുകുഞ്ഞിനെ എറിഞ്ഞു കൊന്നത്. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകമാണ് എറിഞ്ഞ് കൊന്നത് എന്നാണ് പോലീസ് കരുതുന്നത്.

അതേസമയം ഏത് ഫ്‌ളാറ്റില്‍ നിന്നാണോ ആരാണോ ഇത്തരത്തില്‍ ചെയ്തതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സെക്യൂരിറ്റിയാണ് ആദ്യം നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ ഫ്‌ളാറ്റുടമകളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫ്‌ളാറ്റിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Exit mobile version