ഇപ്പോഴും ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം, ഉപേക്ഷിക്കില്ല; നിയമസഭയില്‍ നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പരിശ്രമിക്കുമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

മുംബൈ: ഇപ്പോഴും ഹിന്ദുത്വ ആശങ്ങള്‍ക്കൊപ്പം തന്നെയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഫഡ്നവിസ് സര്‍ക്കാരിനെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയുടെ മറവില്‍ ഒന്നും ചെയ്യില്ലെന്ന് നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും ഉറപ്പ് നല്‍കുന്നുവെന്ന് ബിജെപിയ്ക്കെതിരെ പരോക്ഷ വിമര്‍ശനവും അദ്ദേഹം നടത്തി. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പരിശ്രമിക്കുമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

ഉദ്ധവ് താക്കറെയുടെ വാക്കുകള്‍;

തെരഞ്ഞെടുപ്പില്‍ തന്നെ എതിര്‍ത്തവര്‍ ഇപ്പോള്‍ തന്റെയൊപ്പമാണ്. ഒപ്പമുണ്ടായിരുന്നവര്‍ പ്രതിപക്ഷത്തും. ഫഡ്നവിസുമായുള്ള സൗഹൃദത്തെപ്പറ്റി തുറന്നു പറയാന്‍ തനിക്ക് മടിയില്ല. ദീര്‍ഘകാലമായി അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്. ശിവസേന പറഞ്ഞത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നുവെങ്കില്‍ നിയമസഭാ നടപടികള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ട് തനിക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുമായിരുന്നു. ഭാഗ്യംകൊണ്ടും ജനങ്ങളുടെ അനുഗ്രഹം കൊണ്ടുമാണ് ഈ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ഇവിടെ എത്തുമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ എത്താന്‍ കഴിഞ്ഞു.

Exit mobile version