വിദ്യാഭ്യാസമില്ലേ, 100ൽ വിളിക്കുന്നതിനു പകരം എന്തിന് സഹോദരിയെ വിളിച്ചു; യുവ മൃഗഡോക്ടറുടെ കൊലപാതകത്തിൽ തെലങ്കാന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം

ഹൈദരാബാദ്: തെലങ്കാനയിൽ മനസാക്ഷിയെ നടുക്കിയ യുവ വെറ്റിനറി ഡോക്ടറുടെ മരണത്തിൽ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തരമന്ത്രി.സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും സഹോദരിയെ വിളിച്ചതിനുപകരം പോലീസിന്റെ നമ്പറായ 100 ൽ വിളിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്നും മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു. യുവ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

100 എന്നാൽ സൗഹൃദ നമ്പറാണ്. കുറ്റകൃത്യങ്ങൾ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗ്രതയിലാണ്. കഴിഞ്ഞദിവസത്തെ സംഭവത്തിൽ എല്ലാവർക്കും വിഷമമുണ്ട്. അവർ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ചതിനുപകരം 100 ൽ വിളിച്ചിരുന്നെങ്കിൽ അവരെ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം ഇനിയും ആവശ്യമാണെന്നും മന്ത്രി വിശദീകരിച്ചു. തെലങ്കാന പോലീസ് ഏറ്റവും കാര്യക്ഷമതയുള്ള പോലീസ് സംഘമാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് എത്രയുംവേഗം ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

തെലങ്കാനയിലെ മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ നിന്ന് വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version