ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച ചിന്തയെ അപലപിക്കുന്നു; പ്രഗ്യയെ തള്ളി രാജ്‌നാഥ് സിങും

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഗോഡ്‌സെ രാജ്യ സ്‌നേഹി അല്ലെന്നും, ഇത്തരം ചിന്തകളെ ബിജെപി നിഷേധിക്കുന്നുവെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച ചിന്തയെ അപലപിക്കുന്നു. മഹാത്മാ ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങള്‍ മുമ്പത്തേക്കാള്‍ പ്രസക്തമാണ് ഇപ്പോഴെന്നും രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. മഹാത്മാ ഗാന്ധി രാജ്യത്തിന്റെ മാര്‍ഗദര്‍ശിയാണെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച എസ്പിജി നിയമഭേദഗതി ലോക്സഭ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു പ്രഗ്യയുടെ വിവാദ പരാമര്‍ശം. ഡിഎംകെ എംപി എ രാജയുടെ പ്രസംഗത്തിന് ഇടയാണ് പ്രഗ്യാ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച് ഗോഡ്‌സെ തന്നെ പറഞ്ഞ വാക്കുകള്‍ ഡിഎംകെ എംപി ഉദ്ധരിക്കവേയാണ് പ്രഗ്യ വിവാദ നിലപാട് ആവര്‍ത്തിച്ചത്.

നേരത്തെ പ്രഗ്യയുടെ പ്രസ്താവന അപലപനീയമെന്ന് ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചിരുന്നു. ഭരണതലങ്ങളില്‍ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും, ബിജെപി ഇത്തരം പരാമര്‍ശങ്ങളെ അനുകൂലിക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ ഒഴിവാക്കി. കൂടാതെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെയും ഗോഡ്‌സെയെ പുകഴ്ത്തി പ്രഗ്യാ രംഗത്ത് വന്നിട്ടുണ്ട്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ‘ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും’ എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത് ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്റെ പ്രസ്താവന.

Exit mobile version