സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ ആന്ധ്ര സര്‍ക്കാര്‍: മുഴുവന്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി

അമരാവതി: സമ്പൂര്‍ണ മദ്യനിരോധനത്തിനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യ നിരോധനമേര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗമോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം.

ഡിസംബര്‍ 31ന് ശേഷം ബാറുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി ബാറുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരിയില്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെങ്കിലും 40 ശതമാനത്തിനാണ് മാത്രമാണ് അനുമതി നല്‍കുക.

നിലവില്‍ 798 ബാറുകളാണ് ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്നത്. 2022വരെ പ്രവര്‍ത്തിക്കാനാണ് ലൈസന്‍സ് നല്‍കുന്നത്. ഈ വര്‍ഷം നേരത്തെ സ്വകാര്യ വ്യക്തികള്‍ക്ക് വൈന്‍ ഷോപ് നടത്താനുള്ള അനുമതി റദ്ദാക്കിയിരുന്നു.

ജനുവരി ഒന്നുമുതല്‍ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാകും ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം, സര്‍ക്കാറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാറുടമകള്‍. 2020 ജൂണ്‍വരെ ലൈസന്‍സ് അനുമതിയുണ്ടെന്നും ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കാനാകില്ലെന്നുമാണ് ബാറുടമകളുടെ വാദം.

Exit mobile version