അയോധ്യ വിധി; മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കും

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കും. ഇതോടെ ഏഴു മുസ്ലിം കക്ഷികള്‍ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചു.

കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.
ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാനും ഒറ്റക്കക്ഷിയായാണ് കോടതിയെ സമീപിക്കുക.

1949 ഡിസംബറിലാണ് ബാബ്‌റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്. അതിനാല്‍ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടുള്ള വിധി യുക്തിസഹമല്ലെന്നാണ് പുനഃപരിശോധനാ ഹര്‍ജി വേണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം

1991ല്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പുനഃപരിശോധനാ ഹര്‍ജി വേണമെന്നാണ് ഇവരുടെ വാദം. പള്ളി നിര്‍മിക്കാന്‍ നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്

Exit mobile version