മുസാഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; ബിഹാര്‍ മന്ത്രി മഞ്ജുവര്‍മ്മ കീഴടങ്ങി

ഇവരെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതിയായ ഒളിവില്‍ പോയ മുന്‍മന്ത്രി മഞ്ജു വര്‍മ്മ കീഴടങ്ങി. മുസാഫര്‍പുര്‍ സിബിഐയ്ക്ക് മുമ്പാകെയാണ് ചൊവ്വാഴ്ച രാവിലെ കീഴടങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ഇവര്‍ ഒളിവിലായിരുന്നു. ഇവരെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഒരു മന്ത്രി ഒളിവില്‍ പോയിരിക്കുന്നു എന്നത് അതിശയമായിരിക്കുന്നു. എവിടെയാണെന്ന് ആര്‍ക്കും പിടികൊടുക്കാതെ എങ്ങനെയാണ് അവര്‍ക്ക് ഒളിവില്‍ കഴിയാന്‍ പറ്റുന്നത്. മന്ത്രിയെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നു പറയുന്നതിന്റെ ഗൗരവം നിങ്ങള്‍ മനസ്സിലാക്കണം.-സുപ്രീം കോടതി വിമര്‍ശനത്തില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 31നാണ് മഞ്ജുവര്‍മ്മയെ കാണ്‍മാനില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കേസില്‍ മഞ്ജുവിന്റെ ഭര്‍ത്താവും അഭയകേന്ദ്രത്തിന്റെ ഉടമയുമായ ചന്ദ്രശേഖര്‍ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നത്.

Exit mobile version