അയോധ്യ; പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള തീരുമാനത്തെ ബഹുമാനിക്കുന്നു; ഭൂമി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കണം; പികെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: അയോധ്യ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള മുസ്ലീം വ്യക്തി നിമയ ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതി വിധി അനുസരിച്ചുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്നത് എല്ലാവരും ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി വിശദമായി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ നിയമപരമായി ഏതറ്റം വരെ പോകുമെന്നും, മസ്ജിദ് പണിയാന്‍ സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണ്ടേതില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ശരിഅത്ത് നിയമപ്രകാരം പള്ളിയുടെ സ്ഥലം അല്ലാഹുവിന്റേതാണെന്നും അതു മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനം.

അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിയിലൊരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന യോഗത്തില്‍ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയും പങ്കെടുത്തിരുന്നില്ല.

ഈ മാസം ഒമ്പതിനാണ് അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നത്. തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീം കോടതി വിധി

Exit mobile version