‘ഞാന്‍ ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം! വ്യാജ വാര്‍ത്ത പടച്ചവര്‍ മാപ്പ് പറയണം’ തുറന്നടിച്ച് തൃപ്തി ദേശായി

ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ: താന്‍ ഒരു ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തനിക്കതിരെ അത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്തി ദേശായി തുറന്നടിച്ചു.

സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി ശബരിമല ദര്‍ശിക്കാനായി തൃപ്തിയും സംഘവും കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തി എങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയും ശബരിമല വിഷയത്തിലെ നിലപാട് അവര്‍ ആവര്‍ത്തിച്ചിരുന്നു. എന്തുവന്നാലും ശബരിമലയിലെത്തുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തിക്ക് പ്രതിഷേധം 17 മണിക്കൂറുകളോളമാണ് വിമാനത്താവളത്തില്‍ തങ്ങിയത്. ശേഷമാണ് അവര്‍ മടങ്ങിയത്. മടങ്ങുന്നതിന് മുമ്പെ മാധ്യമപ്രവര്‍ത്തകരെ കണ്ട തൃപ്തി അയ്യപ്പന്റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികള്‍ ഗുണ്ടകളാണെന്ന് ആരോപിച്ചിരുന്നു. എങ്ങനെയാണ് അയ്യപ്പഭക്തിയുടെ പേരില്‍ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ന്യായീകരിക്കാനാകുന്നതെന്നും അവര്‍ ചോദിച്ചു. തല്‍ക്കാലം മടങ്ങുകയാണെന്നും എന്നാല്‍ തിരികെ വരുമെന്നും തൃപ്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Exit mobile version