അയോധ്യ; അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നവംബര്‍ 26ന്; സുന്നി വഖഫ് ചെയര്‍മാന്‍

നവംബര്‍ 26ന് ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലക്‌നൗ: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി പ്രകാരം അനുവദിച്ചിരിക്കുന്ന അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തേക്കും. നവംബര്‍ 26ന് നടക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗം നവംബര്‍ 26ന് ചേരുമെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫറൂഖി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

നവംബര്‍ 26ന് ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കും. ശരിയായ സന്ദേശം നല്‍കുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി പ്രകാരം ലഭിക്കേണ്ട അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്ത് പള്ളിയോട് ചേര്‍ന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനവും കൂടി പണിയമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ടെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു. അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി നേരത്തെ ഫറൂഖി വ്യക്തമാക്കിയിരുന്നു.

Exit mobile version