അയോധ്യ; സുപ്രീംകോടതി വിധിയെ എല്ലാവരും അംഗീകരിക്കണം; സമാധാനം പാലിക്കണമെന്നും നിതിന്‍ ഗഡ്കരി

സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചു

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിധി അംഗീകരിച്ച് സമാധാനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചു. വിധി സ്വാഗതം ചെയ്യുന്നത് സാമൂഹിക ഐക്യത്തിന് ഗുണം ചെയ്യുമെന്നും, വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംങ്ങള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. അതെസമയം തര്‍ക്ക ഭൂമിയുടെ അവകാശം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നത്.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്ലിം കക്ഷികളും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിച്ചത്.

Exit mobile version