ബിജെപി വാക്കുപാലിക്കുന്നില്ലെങ്കില്‍ ചര്‍ച്ചകൊണ്ട് പ്രയോജനമില്ല: നിലപാടില്‍ ഉറച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരിക്കെ നിലപാടിലുറച്ച് ശിവസേന. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇത് അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ അവരുമായി ചര്‍ച്ചയുള്ളൂവെന്നും വിട്ടുവീഴ്ചയില്ലെന്നു ഉദ്ധവ് താക്കറെ വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു

മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു നാള്‍ മാത്രമാണ് ഇനി ബാക്കി. അടുത്ത 48 മണിക്കൂറിനകം സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുന്നത്. അവസാനവട്ട ശ്രമമെന്ന നിലയില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കാളായ നിതിന്‍ ഗഡ്കരിയും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗതും ഇടപെടുന്നുണ്ട്.

ഇതിനിടെ ശിവസേനയുടെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് പാര്‍ട്ടിയുടെ പുതിയ എംഎല്‍എമാരെ ശിവസേന മുംബെയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും ശിവസേനയുടെ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.

അന്തിമഘട്ടത്തില്‍ ശിവസേനക്കു വഴങ്ങുകയോ അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയോ ആണ് ഇനി ബിജെപിയുടെ മുമ്പിലുള്ള പോംവഴി. ന്യൂനപക്ഷ സര്‍ക്കാറായി ഭരണം നിലനിര്‍ത്തിയാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുന്നത് പില്‍ക്കാലത്ത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ശിവസേനയെ കൂടാതെ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്നും ആര്‍എസ്എസ്, ബിജെപിയെ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുന്നത് ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.

ബിജെപിയുമായുള്ള സഖ്യം വിടാന്‍ ശിവസേനയ്ക്ക് ഉദ്ദേശ്യമില്ല. ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ അനുസരിച്ച്, രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കാന്‍ ബിജെപി തയ്യാറാകണം. അങ്ങനെയാണെങ്കില്‍ ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കള്‍ക്ക് തന്നെ വിളിക്കാം. അല്ലെങ്കില്‍ വിളിക്കേണ്ടതില്ല- ഉദ്ധവ് താക്കറെ പറഞ്ഞു.

ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ് ശിവസേന. ഒറ്റയ്ക്ക് അധികാരം കൈക്കലാക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. തിരഞ്ഞെടുപ്പിലുണ്ടാക്കിയിരുന്ന ധാരണ പ്രകാരം വാക്കു പാലിക്കാന്‍ ബിജെപി തയ്യാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊണ്ട് പ്രയോജനമില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Exit mobile version