ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെയുണ്ടായിരുന്ന രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി

പഞ്ച്കുള: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി. പഞ്ച്കുള അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് സന്ധീറാണ് 40 പേര്‍ക്കെതിരെ ചുമത്തിയ ഐപിസി 121, 121 എ വകുപ്പുകളാണ് ഒഴിവാക്കിയത്.

എന്നാല്‍, രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും ഹണിപ്രീത് അടക്കം 35 പേര്‍ക്കെതിരെ ചുമത്തപ്പെട്ട മറ്റുവകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇനി കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വാദം കേള്‍ക്കുക.

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീതിന് കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചതിന് പിന്നാലെയാണ് പഞ്ച്കുളയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപമുണ്ടാക്കിയതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹണിപ്രീതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

അംബാല ജയിലില്‍ കഴിയുന്ന ഹണിപ്രീതും സുഖ്വിന്ദര്‍ കൗറും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് വിചാരണ നേരിട്ടത്. മറ്റുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. നവംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.

കഠിന തടവ് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവനെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനുവേണ്ടി കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരായ ആരോപണം. 1999 ല്‍ സ്ത്രീകളായ രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഗുര്‍മീതിന് കോടതി തടവുശിക്ഷ വിധിച്ചത്.

Exit mobile version