സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി, മുന്‍ കാമുകിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്

മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ 39കാരനായ യുവാവിനെതിരെ കേസെടുത്തു.

മുംബൈ: മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ 39കാരനായ യുവാവിനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ വഷിയിലാണ് സംഭവം. മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കാമുകി വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഭീഷണി. 18 കാരനായ മകനൊപ്പം താമസിക്കുന്ന സ്ത്രീയെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഇവര്‍ 17 വര്‍ഷമായി മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പാണ് സ്ത്രീ യുവാവിനെ പരിചയപ്പെട്ടത്. സംഗ്ലിയിലെ ഒരു വിവാഹത്തില്‍ വച്ചായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്. നമ്പര്‍ പരസ്പരം കൈമാറിയ ഇവര്‍ ബന്ധം തുടര്‍ന്നു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നുണ്ട്. എന്നാല്‍ യുവതി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. വിവാഹത്തിലെ തടസ്സങ്ങളും സമൂഹത്തിന് മുന്നില്‍ പരിഹസിക്കപ്പെടുമെന്നുമുളള കാരണങ്ങള്‍ പറഞ്ഞ് വിവാഹത്തിന് സമ്മതമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. രണ്ട് പേരും വിവാഹിതരും കുട്ടികള്‍ ഉള്ളവരുമായിരുന്നു.

എന്നാല്‍ യുവാവ് വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ യുവതി ഇയാളെ ഒഴിവാക്കാന്‍ തുടങ്ങി. എന്നാല്‍ പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ യുവതിയെ വിളിച്ചുകൊണ്ടിരുന്നു. ഈ ബന്ധത്തില്‍ നിന്ന് ഒഴിയണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൈയ്യിലുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവാവിനെതിരെ പോലീസില്‍ പരാതി പെടുകയായിരുന്നു.

Exit mobile version