നിയന്ത്രണങ്ങൾ ഫലം കണ്ടു; ഡൽഹിയിലെ വായുമലിനീകരണം കുറഞ്ഞെന്ന് കെജരിവാൾ; ദീപാവലിയോടെ മലിനീകരണം കൂടിയെന്ന വാദം തള്ളി

ന്യൂഡൽഹി: ദീപാവലിക്ക് പിന്നാലെ രാജ്യ തലസ്ഥാനത്തെ വായു മലിനീകരണതോത് ഉയർന്നുവെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഡൽഹി നഗരത്തിലെ വായു മലിനീകരണ തോത് കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് കുറവാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രതികരിച്ചു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം കുറഞ്ഞിട്ടുണ്ട്. പൂർണ്ണമായി നിർത്താനുള്ള നടപടികളിലേക്കാണ് എത്തേണ്ടത്. ഡെങ്കിപനിയെ ഡൽഹി മറികടന്നതാണ് അതുപോലെ വായു മലനീകരണവും മറികടക്കുമെന്നും കെജരിവാൾ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയുള്ള എയർ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം 340 ആണ് ഡൽഹിയിലെ മലിനീകരത്തിൻറെ തോത്. വായു മലിനീകരണത്തെ തുടർന്ന് വളരെ മോശം അവസ്ഥയിലാണ് ഡൽഹിയിലും സമീപ നഗരങ്ങളിലും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം 389 ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായു മലനീകരണത്തിന്റെ തോത്. 37 സ്‌റ്റേഷനുകളുടെ സഹായത്തോടെയാണ് ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് നിയന്ത്രണബോർഡ് അളക്കുന്നത്.

എയർ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം 301 മുതൽ 400 വരെ പോയിന്റിലുള്ള നഗരങ്ങൾ വളരെ മോശം അവസ്ഥയിലാണ്. ഇൻഡക്‌സിൽ 400 പോയിന്റ് കഴിഞ്ഞാൽ അത്തരം നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് അതിരൂക്ഷമാണ്.

Exit mobile version