എംപിമാർക്ക് മൊബൈൽ സമ്മാനിച്ചതിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചു; സമ്മാനം ലഭിച്ച ബിജെപിക്കാർക്ക് നോട്ടീസ് ഇല്ലേയെന്ന് ഡികെ ശിവകുമാർ

ബംഗളൂരു: താൻ എംപിമാർക്ക് സമ്മാനമായി മൊബൈൽ ഫോൺ നൽകിയതിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചെന്ന് വെളിപ്പെടുത്തി വിമർശിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. ബിജെപി എംപിമാർക്കടക്കം ഫോൺ വിതരണം ചെയ്തിരുന്നെന്നും ഫോൺ ലഭിച്ചവർക്ക് നോട്ടീസില്ലെന്നും ശിവകുമാർ ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

സെപ്റ്റംബർ മൂന്നിനാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷം ബംഗളൂരുവിൽ തിരിച്ചെത്തിയ ശിവകുമാറിന് വൻസ്വീകരണമാണ് ലഭിച്ചത്. മന്ത്രിയായിരിക്കെ ചില ആളുകൾ എന്നോട് പുതിയ ഫോൺ ആവശ്യപ്പെട്ടു. ഞാൻ അത് നൽകുകയും ചെയ്തു. ഉടൻ തന്നെ ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചു. എന്റെ പേഴ്സണൽ അക്കൗണ്ടിൽ നന്ന് പണം ചിലവഴിച്ചാണ് അത് വാങ്ങി നൽകിയത്.

മൂന്ന് പേരൊഴികെ മറ്റെല്ലാവരും ഫോൺ സമ്മാനമായി സ്വീകരിച്ചു. തനിക്കെതിരെ പ്രസ്താവനകൾ നടത്തിയവരടക്കം ഫോൺ സ്വീകരിച്ചിരുന്നു. എന്നാൽ, ആദായ നികുതി വകുപ്പിന്റെ നോട്ടീസ് തനിക്ക് മാത്രമാണ് ലഭിച്ചത്. 50,000 രൂപക്ക് മുകളിലുള്ള സമ്മാനം വാങ്ങിയ അവർക്കും നോട്ടീസ് ലഭിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. തത്ക്കാലം താനിതൊരു വിഷയമാക്കി എടുക്കുന്നില്ലെന്നും ആ നിലയിലേക്ക് പോകുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.

‘ഞാൻ ഒരും തെറ്റു ചെയ്തിട്ടില്ല എന്ന കാര്യം എനിക്കുറപ്പാണ്. ആരോപണങ്ങളും നടപടികളും കരുത്തോടെ നേരിടും’- ശിവകുമാർ പറഞ്ഞു.

Exit mobile version