മന്ത്രവാദിനിയെന്ന് ആരോപണം; 55കാരിയെ മര്‍ദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചു

ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുപറിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.

മോതിഹാരി: മന്ത്രവാദിനി എന്ന് ആരോപിച്ച് അമ്പത്തിയഞ്ച് വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബിഹാറിലെ ചംപാരന്‍ ജില്ലയിലെ ജിഹുലി ഗ്രാമവാസിയായ ഗീതാ ദേവിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുപറിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.

ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയായ മജനു മിയാന്റെ കൊച്ചുമകള്‍ മരിച്ചത് ഗീതാ ദേവി നടത്തിയ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അസുഖബാധിതയായി ചികിത്സയിലായിരുന്ന അഫ്സന ഖാട്ടൂണ്‍ കഴിഞ്ഞ ആഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

പാടത്ത് പുല്ല് അരിയുമ്പോഴാണ് ഗീത ദേവിയെ മജനുവും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വസ്ത്രം വലിച്ചുകീറി. ക്രൂരമായി മര്‍ദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുപ്പിയിലാക്കി ഇത് നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഗീതയ്ക്ക് രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇവരെ പടാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version