മോഡിയുടെ സഹോദരപുത്രിയുടെ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത കവര്‍ച്ചാ സംഘം പിടിയില്‍

രണ്ടുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരപുത്രിയുടെ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇന്നലെയാണ് ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്തുവച്ച് മോഡിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോഡിയുടെ പേഴ്‌സും മൊബൈലും കവര്‍ച്ചാ സംഘം തട്ടിയെടുത്തത്.

രണ്ടുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാക്കളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ആളും ഉള്‍പ്പെട്ടതുകൊണ്ട് കസ്റ്റഡിയിലെടുത്ത മോഷ്ടാക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അമൃത്സറില്‍ നിന്ന് തിരികെയെത്തിയ ദമയന്തി ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റില്‍ എത്തിയപ്പോഴായിരുന്നു 56,000 രൂപ അടങ്ങിയ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്.

Exit mobile version