‘ഇതാണ് നമ്മുടെ വിശ്വാസം, അതനുസരിച്ചാണ് പ്രവര്‍ത്തിച്ചത്; ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പറയട്ടെ’ ; രാജ്‌നാഥ് സിങ്

ഇത് നമ്മുടെ വിശ്വാസമാണെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ന്യൂഡല്‍ഹി: റാഫേല്‍ വിമാനത്തിലെ ശാസ്ത്ര പൂജയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രാജ്‌നാഥ് സിങ് രംഗത്ത്. ഇത് നമ്മുടെ വിശ്വാസമാണെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

വ്യാഴാഴ്ച ഫ്രാന്‍സില്‍ നിന്നും ഡല്‍ഹിയില്‍ മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയത്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പറയട്ടെ. എനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ഇനിയും അത് തുടരും. എല്ലാത്തിനും മുകളിലായി ഒരു വന്‍ശക്തിയുണ്ടെന്നാണ് നമ്മുടെ വിശ്വാസമെന്നും ചെറുപ്പകാലം മുതല്‍ താന്‍ ആ ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും അവരുടെ മതവിശ്വാസങ്ങള്‍ അനുസരിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ട്. ശാസ്ത്ര പൂജയ്ക്ക് പകരം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയിരുന്നെങ്കിലും തനിക്ക് എതിര്‍പ്പില്ലായിരുന്നെന്നും കോണ്‍ഗ്രസില്‍ തന്നെ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ റഫാല്‍ വിമാനത്തില്‍ ശാസ്ത്ര പൂജ നടത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. പുതിയ ട്രക്ക് വാങ്ങുമ്പോള്‍ കണ്ണുകിട്ടാതിരിക്കാന്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കുന്ന പോലെയാണിതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പരിഹസിച്ചിരുന്നു.

ആയുധ പൂജ നടത്തിയ ശേഷമാണ് റഫാല്‍ യുദ്ധവിമാനം രാജ്‌നാഥ് സിങ് ഏറ്റുവാങ്ങിയത്.

Exit mobile version