പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; സുരക്ഷാ ഏജന്‍സികള്‍ ആശങ്കയില്‍; ജാഗ്രത നിര്‍ദേശം

ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് സംശയം ഉയര്‍ന്നു

ഫിറോസ്പുര്‍: പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍. ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ബിഎസ്എഫ് ജവാന്മാര്‍ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് സംശയം ഉയര്‍ന്നു.

വീണ്ടും ഡ്രോണ്‍ എത്തിയത് സുരക്ഷാ ഏജന്‍സികളെ ഒന്നടങ്കം ആശങ്കയിലാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടന്നു. ഭീകരര്‍ക്ക് വേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് കണ്ടെത്താനാണ് തിരച്ചില്‍ നടന്നത്. ഒരാഴ്ച മുമ്പ് പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ പാകിസ്താനില്‍ നിന്ന് എത്തിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ അതീവ ജാഗ്രതയിലാണ്.

ഇതുവരെ അഞ്ചുതവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ എത്തിയത്. ഒരുതവണ ഇത് അതിര്‍ത്തി മറികടക്കുകയും ചെയ്തു. രാത്രി 10 മണിക്കാണ് ആദ്യം ഡ്രോണ്‍ എത്തിയത്. 12.25ന് അവസാനം എത്തിയ ഡ്രോണ്‍ അതിര്‍ത്തി മറികടക്കുകയും ചെയ്തു.

Exit mobile version