ഭീകരാക്രമണ ഭീഷണി; ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത

ഡല്‍ഹിയില്‍ നടത്തിയ തെരച്ചിലില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹിക്കു പുറമേ ജനവാസമേറിയ അയല്‍ നഗരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി.

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ നടത്തിയ തെരച്ചിലില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹിക്കു പുറമേ ജനവാസമേറിയ അയല്‍ നഗരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി.

അതേസമയം, ശക്തിയേറിയ ആയുധങ്ങളുമായാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയേത്തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.

ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് നേരെ പാക് ഭീകരര്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഭീഷണിയേ തുടര്‍ന്ന് രാജ്യത്തെ 30 പ്രധാന നഗരങ്ങള്‍ക്കും വ്യോമസേനക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീനഗര്‍, പത്താന്‍കോട്ട്, അവന്തിപുര, ഹിന്‍ഡന്‍, ജമ്മു എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലും സുരക്ഷ ശക്തമാക്കി.

Exit mobile version