ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും രണ്ടാഴ്ചക്കകം നല്‍കണം: ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും താമസ സൗകര്യവും രണ്ടാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കാമെന്ന് സോളിസിറ്റര്‍ ജവറല്‍ തുഷാര്‍ മെഹ്തയുടെ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം കൊടുക്കാനുള്ള വിധി സൂപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ വിധി നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ബില്‍ക്കീസ് ബാനു കോടതിയെ സമീപിച്ചിരുന്നു.

ബില്‍ക്കീസ് ബാനുവിന്റെ കേസില്‍ പ്രത്യേക ഘടകങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധിച്ചതെന്നും യാതൊരു മുന്‍വിധിയുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്നും വിധി നടപ്പാക്കാന്‍ ആവശ്യമായ സമയം ഇതിനകം തന്നെ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ശരി വച്ച, അന്നത്തെ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിജയ താഹില്‍രമാനിയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ അതേ ദിവസമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവും വന്നത് എന്നത് ശ്രദ്ധേയമാണ്.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിലാണ് ഗുജറാത്ത് രധിക് പൂര്‍ സ്വദേശിയായ ബില്‍ക്കിസ് ബാനു ക്രൂരമായി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. സ്വന്തം കുടുംബത്തിലെ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബില്‍ക്കിസിന് കണ്ടുനില്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍കിസിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു.

എന്നാല്‍, സ്വന്തം കുടുംബത്തെ കൊന്നൊടുക്കിയവരുടെയും തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തവരുടേയും പേരുകള്‍ തുറന്നുപറഞ്ഞിട്ടും പരാതി നല്‍കിയിട്ടും ഗുജറാത്ത് പോലിസ് കേസെടുത്തില്ല. പിന്നീട് നിയമപോരാട്ടത്തില്‍ ഉറച്ചു നിന്നപ്പോള്‍ ഗുജറാത്ത് സിഐഡി കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും കുറ്റവാളികളെ രക്ഷിക്കാനാണ് ഗുജറാത്ത് സിഐഡി ശ്രമിച്ചത്. പിന്നീട് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പിന്നീട് ബില്‍ക്കീസ് ബാനു പോരാട്ടം തുടര്‍ന്നത്. ഒടുവില്‍ കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റുവാനും സിബിഐയ്ക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവിട്ടു.

2004 ഓഗസ്റ്റില്‍ കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വീണ്ടും നിയമപോരാട്ടം തുടര്‍ന്ന ബില്‍ക്കിസിന്റെ ഹര്‍ജിയില്‍ 2017ല്‍ അഞ്ച് പോലീസുകാരെയും രണ്ട് ഡോക്ടര്‍മാരെയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഹൈക്കോടതി ശിക്ഷിച്ചു.

ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം ധനസഹായം നല്‍കാനും സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.

Exit mobile version