ഉന്നാവോ പെണ്‍കുട്ടി ആശുപത്രി വിട്ടു: ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു.

ജൂലൈ 28നാണ് പെണ്‍കുട്ടി അപകടത്തില്‍ പെട്ടത്. റായ്ബറേലിയില്‍ വെച്ച് ഇവര്‍
സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ നിലഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലക്നൗവില്‍ പെണ്‍കുട്ടിയുടെ സുരക്ഷയില്‍ ആശങ്കയും ഉയര്‍ന്നിരുന്നു. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തത്.

പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം എയിംസ് അധികൃതര്‍ ഡല്‍ഹി കോടതിയെ നേരത്തേ അറിയിച്ചിരുന്നു. അതേതുടര്‍ന്ന് പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിങ് സെംഗാറിനെതിരായി പെണ്‍കുട്ടി നല്‍കിയ ലൈംഗികാരോപണക്കേസ് അട്ടിമറിക്കുന്നതിനായി കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമാണിതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു

Exit mobile version