‘അവ്‌നി’യുടെ മക്കളെ കണ്ടെത്തി; കടുവക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരാണ്, അമ്മയില്ലാതെ അതിജീവിക്കുമെന്ന പ്രതീക്ഷയില്‍ വനംവകുപ്പ്

മുംബൈ: നരഭോജിക്കടുവ എന്നാരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ വെടിവച്ച് കൊന്ന പെണ്‍കടുവ ‘അവ്‌നി’യുടെ രണ്ട് മക്കളെ കാട്ടില്‍ കണ്ടെത്തി. കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

കടുവക്കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരാണ്. അമ്മയില്ലാതെ അതിജീവിക്കുന്നുണ്ട്. ഈ കടുവക്കുഞ്ഞുങ്ങള്‍ നരഭോജികളാകാം, ആകാതിരിക്കാം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണു അതെല്ലാം സംഭവിക്കുക. എന്തായാലും അവയെ പുനരധിവസിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ’ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എകെ മിശ്ര പറഞ്ഞു.

13 പേരുടെ ജീവനെടുത്തെന്നാരോപിച്ചാണ് അവ്‌നിയെ കൊലപ്പെടുത്തിയത്.അവ്‌നിയെ വെടിവച്ച സംഭവം മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ പ്രതികൂലത്തിലാക്കിയിരിക്കുകയാണ്. ആയിരക്കണക്കിനു മൃഗസ്‌നേഹികളാണ് ഇതിനെതിരെ രംഗത്തെത്തിയത്.

പന്താര്‍കാവ്ഡ- റാളെഗാവ് വനമേഖലയിലെ പെണ്‍കടുവയെ വനംവകുപ്പ് ഠ1 എന്നു വിളിച്ചപ്പോള്‍ മൃഗസ്‌നേഹികളാണ് അവ്‌നി എന്നു പേരിട്ടത്. 6 വയസ്സുണ്ടായിരുന്ന അവ്‌നി, 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. അവ്‌നിയെ കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു.

അനില്‍ അംബാനിക്കു സിമന്റ് പ്ലാന്റ് നിര്‍മിക്കാന്‍ വിട്ടുകൊടുക്കുന്ന വനഭൂമിയില്‍നിന്നു ‘ശല്യം’ ഒഴിവാക്കാനുള്ള നീക്കമാണെന്നും ആരോപണങ്ങളുയര്‍ന്നു. കൊല്ലാനുള്ള തീരുമാനമെടുത്തതിനെതിരെ രാഷ്ട്രപതിക്കു വരെ കത്തു ചെന്നു. കടുവ അതീവ അപകടകാരിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Exit mobile version