സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ല; ഹൈക്കോടതി ഉത്തരവ്

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്

നൈനിറ്റാള്‍: സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാരികള്‍ മൂന്നാമതും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍ നയത്തെ ചോദ്യംചെയ്തുകൊണ്ട് ഹല്‍ദ്വാനി സ്വദേശിനി ഊര്‍മിള മാസിഹ് എന്ന നഴ്‌സ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭരണഘടനയുടെ 42ാം അനുച്ഛേദനത്തിന്റെയും മാതൃത്വ ആനുകൂല്യനിയമത്തിന്റെ 27-ാം വകുപ്പിന്റെയും ലംഘനമാണെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

ഹര്‍ജി പരിഗണിച്ച് ജീവനക്കാരിക്ക് അവധി അനുവദിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ജൂലൈയില്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Exit mobile version