മുസഫർനഗർ: രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനേയും കുടുംബത്തേയും മോശം ഭാഷ ഉപയോഗിച്ച് അവഹേളിച്ച് ബിജെപി എംഎൽഎ. ജവഹർലാൽ നെഹ്‌റുവിനെ സ്ത്രീലമ്പടനെന്ന് വിളിച്ച് അധിക്ഷേപിച്ചാണ് ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എംഎൽഎ വിക്രം സിങ് സെയ്‌നി വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടെയാണ് സെയ്‌നി നെഹ്‌റുവിനെ അവഹേളിച്ചത്. ലോകനേതാക്കളോടൊപ്പം നിൽക്കുന്ന മോഡിയുടെ പഴയചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് സെയ്‌നിയുടെ വിവാദ പരാമർശം. ചിത്രത്തിൽ നോർവേ പ്രധാനമന്ത്രി എർന സോൾബെർഗ് മോഡിയെ നോക്കിനിൽക്കുന്നതാണ് പശ്ചാത്തലം.
”ഭാരത മാതാവിന്റെ മഹത്വം മാത്രമാണു മോഡി കാണുക. ഭാരതമാതാവിന്റെ മകനെ(മോഡിയെ) സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയിൽ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോഡിയാണ്, നെഹ്‌റുവല്ല”- ചിത്രത്തിനൊപ്പം നൽകിയ അടിക്കുറിപ്പിൽ സെയ്‌നി പറയുന്നു.
ഇക്കാര്യമാരാഞ്ഞ മാധ്യമപ്രവർത്തകരോടു നിലപാട് വ്യക്തമാക്കുന്നതിനിടെ നെഹ്‌റു കുടുംബത്തെ തന്നെ ഒട്ടാകെ അധിക്ഷേപിക്കാൻ സെയ്‌നി മുതിരുകയായിരുന്നു. ‘രാഷ്ട്രീയക്കാരിയായ സ്ത്രീ അദ്ദേഹത്തെ (മോഡിയെ) തുറിച്ചുനോക്കുകയായിരുന്നു. രാജ്യത്തെക്കുറിച്ചല്ലാതെ മോഡിക്ക് ഒന്നുമറിയില്ല. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്‌റു വിഷയലമ്പടനാണ്. നെഹ്‌റുവിന്റെ കുടുംബാംഗങ്ങൾ മുഴുവൻ കാമാസക്തി നിറഞ്ഞവരാണ്. രാജീവ് ഗാന്ധി ഇറ്റലിയിൽനിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്‌റുവിന്റെ മുഴുവൻ കുടുംബാംഗങ്ങളും പ്രവർത്തിക്കുന്നത്”- സെയ്‌നിയുടെ വിവാദ പ്രസ്താവന ഇങ്ങനെ.