രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍.

ന്യൂഡല്‍ഹി: ഇ സിഗരറ്റുകള്‍ രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനമായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി.

സാധാരണ സിഗരറ്റിനെക്കാള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. സാധാരണ സിഗരറ്റിനേക്കാള്‍ അര്‍ബുദ സാധ്യത കൂടുതലാണ് ഇ സിഗരറ്റുകള്‍ക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

ഇ സിഗരറ്റിന്റെ പരസ്യവും പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്നത് കൂടാതെ രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍.

Exit mobile version