തമിഴര്‍ നന്ദിയില്ലാത്തവര്‍; അടച്ചാക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വ്യാപക പ്രതിഷേധം

വിവാദ പരാമര്‍ശത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം.

ചെന്നൈ: ഹിന്ദി ഭാഷ രാജ്യഭാഷയാക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുട ആവശ്യത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. തമിഴ് മക്കളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നേതാവിന്റെ പരാമര്‍ശം. തമിഴര്‍ നന്ദിയില്ലാത്തവരെന്നായിരുന്നു പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

പാര്‍ട്ടിയും മറ്റും നോക്കാതെ വ്യാപക പ്രതിഷേധമാണ് ഈ പരാമര്‍ശത്തിനെതിരെ വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഒരു ചുവടുംകൂടി കടന്ന്, സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കില്‍, നമ്മള്‍ അത് ഒരു വര്‍ഷമെങ്കിലും ആഘോഷിച്ചേനെ. തമിഴര്‍ക്ക് മനുഷ്യരെ ആഘോഷിക്കുവാന്‍ അറിയില്ല. തമിഴര്‍ നന്ദിയില്ലാത്തവരാണ്- പൊന്‍ രാധാകൃഷ്ണന്‍ പറയുന്നു.

ഈ വാക്കുകളാണ് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. വിവാദ പരാമര്‍ശത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. കോണ്‍ഗ്രസും നേതാവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് പൊന്‍ രാധാകൃഷ്ണന്‍. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പൊന്‍ രാധാകൃഷ്ണന്റേത് അടക്കമുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി പറയുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

Exit mobile version