പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു; ആര്‍എസ്എസ് പ്രവര്‍ത്തകനെ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

ഖവാര്‍ പാല്‍, മകന്‍ മോനു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

മുസാഫര്‍നഗര്‍: പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ദാരുണ സംഭവം. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഹര്‍സൗലി വില്ലേജിലെ വനപ്രദേശത്ത് നിന്നാണ് പങ്കജിന്റെ മൃതദേഹം ലഭിച്ചത്. ഇരുവരെയും കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. ഖവാര്‍ പാല്‍, മകന്‍ മോനു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഏറെ നാളായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയും ഉപദ്രവിച്ചും ബുദ്ധിമുട്ടിക്കുകയുമായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജന്‍(23). സ്വാമി കല്യാണ്‍ദേവ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു പങ്കജ്. സോനു എന്ന സുഹൃത്തിനൊപ്പമാണ് ശനിയാഴ്ച പങ്കജ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഒരു ഫോണ്‍ കോള്‍ വന്നതിന് പങ്കജ് സോനുവിനോട് മടങ്ങാന്‍ പറഞ്ഞതായാണ് മൊഴി ലഭിച്ചിരിക്കുന്നത്.

താന്‍ പിന്നീട് എത്തിക്കോളാമെന്ന് പറഞ്ഞാണ് പങ്കജ് സോനുവിനെ മടക്കിയത്. എന്നാല്‍, രാത്രി വൈകിയും പങ്കജ് മടങ്ങിയെത്താതായതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. സോനുവും പങ്കജും പിരിഞ്ഞ സ്ഥലത്ത് വച്ച് രക്തപ്പാടുകള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത്.

Exit mobile version