ബംഗളൂരു: ഐഎസ്ആർഒയ്ക്കും രാജ്യത്തിനും നിരാശയായി പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചന്ദ്രയാൻ 2 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചേക്കില്ല. എല്ലാ പ്രതീക്ഷകളും മങ്ങുന്നതാണ് ഈ വിവരങ്ങൾ. ബന്ധം തുടരാനായി ശ്രമം തുടരുകയാണെങ്കിലും ഈ പ്രക്രിയ നീളുന്നത് സാധ്യത കുറച്ചു കൊണ്ടുവരികയാണ്.
ബാറ്ററിയുടെ ശേഷിയും കുറയുകയാണ്. സോഫ്റ്റ് ലാൻഡിങ്ങിനു വേണ്ടി തയാറാക്കിയ ലാൻഡർ ഇടിച്ചിറങ്ങിയതോടെ സിഗ്നലുകൾ സ്വീകരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കാനാണു സാധ്യത. അതേസമയം, സിഗ്നലുകൾ സ്വീകരിക്കാൻ തുടങ്ങിയാൽ ലാൻഡറിനെ വിജയകരമായി നിയന്ത്രിക്കാനായേക്കും.
എന്നാൽ ഇത്തരത്തിൽ ബന്ധം പുനഃസ്ഥാ പിക്കാനുള്ള സാധ്യത കേവലം 5 ശതമാനം മാത്രമാണ്. ഈ സാധ്യത പോലും കാലതാമസത്തിന് അനുസരിച്ച് മങ്ങുകയാണ്. ലാൻഡറിൽനിന്നും ഓർബിറ്ററിലേക്ക് സന്ദേശങ്ങൾ എത്തുന്നത് തടയുന്നത് ചന്ദ്രോപരിതലത്തിലെ വസ്തുക്കൾ ആകാമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. വിക്രം ലാൻഡർ അതീവ ശൈത്യ മേഖലയിൽ ചിലപ്പോൾ വീണുപോയിട്ടുണ്ടാകാം ആയതിനാൽ കേടുപാടുകൾ സംഭവിച്ചേക്കാം എന്നൊക്കെയാണ് നിലവിലെ നിഗമനങ്ങൾ.