സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്

ഗുവാഹത്തി: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായി (ജെസിഒ) വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൗരത്വ പട്ടികയില്‍ നിന്ന് വീണ്ടും പുറത്ത്. കരസേനയില്‍ സേവനമനുഷ്ഠിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ മുഹമ്മദ് സനാവുള്ളയ്ക്കാണ് ദേശീയ പൗരത്വം നഷ്ടമായിരിക്കുന്നത്. എന്നാല്‍ ഇതില്‍ വലിയ അത്ഭുതമില്ലെന്നാണ് സനാവുള്ളയുടെ പ്രതികരണം.

അതേസമയം, സനാവുള്ളയുടെ കുടുംബവും പട്ടികയില്‍നിന്നു പുറത്താണ്. ചഗ്യോനിലെ എന്‍ആര്‍സി സേവാ കേന്ദ്രയുമായി ബന്ധപ്പെടുകയും എല്ലാ രേഖകളും സമര്‍പ്പിക്കുകയും ചെയ്തു. അനുകൂല തീരുമാനമുണ്ടാവുമെന്ന് അവസാന നിമിഷവും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. തന്നെ മാത്രമല്ല മക്കളായ ഷെഹ്നാസ്, ഹില്‍മിന, സയ്യീദ് എന്നിവരും പേര് പൗരത്വ രജിസ്റ്ററില്‍നിന്നു പുറത്താണെന്ന് സനാവുള്ളയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

’30 വര്‍ഷക്കാലം പട്ടാളക്കാരനായി ജീവിച്ചത് കൊണ്ട് തന്നെ ഇത് വളരെയധികം വേദനിപ്പിക്കുന്നു. ഇതാണ് രാജ്യത്തെ സേവിച്ച എനിക്ക് അവസാനം ലഭിക്കുന്നത്.
പക്ഷെ എന്റെ കേസ് രാജ്യത്തിന്റെ കണ്ണ് തുറപ്പിക്കുന്ന കേസായാണ് ഞാന്‍ കാണുന്നത്. നീതി തീര്‍ച്ചയായും ലഭിക്കും.’ സനാവുള്ളാ എന്‍ഡിടിവിയോട് പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പോരാടുകയും പ്രസിഡന്റില്‍നിന്നും മെഡല്‍ വാങ്ങുകയും ചെയ്ത സൈനിക ഓഫിസറെ ട്രൈബ്യൂണല്‍ ‘വിദേശി’യെന്ന് മുദ്ര കുത്തി കഴിഞ്ഞ വര്‍ഷം ഡിറ്റന്‍ഷന്‍ ക്യാംപിലടച്ചിരുന്നു. ഇതു വിവാദമായതോടെ വിദേശ ട്രൈബ്യൂണലിന്റെ വിധി ഗുവാഹത്തി ഹൈക്കോടതി പുനപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച സനാവുള്ളയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതുക്കിയ പട്ടികയില്‍ നിന്നും അദ്ദേഹത്തെയും കുടുംബത്തെയും ഒഴിവാക്കിയത്.

2008 മുതല്‍ പൗരത്വമുണ്ടോ എന്ന് സംശയമുള്ളവരുടെ (Doubtful Voters List) പട്ടികയായ ‘D’യിലാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഫോറിനേഴ്സ് ട്രൈബ്യൂണലും പൗരത്വമില്ലെന്ന് വിധിച്ചതോടെ സനാവുള്ളയെ കഴിഞ്ഞ മെയ് മാസത്തില്‍ ഡിറ്റന്‍ഷന്‍ ക്യാംപിലേക്ക് അയച്ചിരുന്നു.വിവാദമായതോടെയാണ് സുപ്രിംകോടതി ഇടപെട്ടാണ് ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചത്.

എന്നാല്‍, കേസ് പരിഗണിച്ച ഗുവാഹത്തി ഹൈക്കോടതി പൗരത്വമില്ലെന്ന് വിധിച്ച ട്രൈബ്യൂണല്‍ വിധി റദ്ദാക്കാതെ കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 1987ലായിരുന്നു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ സനാവുല്ല ഇന്ത്യന്‍ കരസേനയില്‍ ചേര്‍ന്നത്. സനാവുള്ള ജമ്മു കശ്മീരിലും അസമിലും സൈന്യത്തിനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അസം സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ ചന്ദ്രമാല്‍ ദാസാണ് സനാവുള്ളയ്ക്ക് പൗരത്വം നിഷേധിക്കുന്നതിന് നേതൃത്വം നല്‍കിയത്. സനാവുള്ള വിദേശിയാണെന്ന് കാട്ടി ചന്ദ്രമാല്‍ ദാസ് റിപോര്‍ട്ട് സമര്‍പ്പിച്ചതോടെ 2008ല്‍ ‘പൗരത്വം’ തെളിയിക്കണമെന്ന് കാട്ടി സനാവുള്ളയ്ക്ക് നോട്ടിസ് നല്‍കി. പൗരത്വ റജിസ്റ്റര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 2018ല്‍ സനാവുള്ള ട്രൈബ്യൂണലിനെ സമീപിച്ചു.

എന്നാല്‍ 2018 മെയ് 23ന് സനാവുള്ള വിദേശിയാണെന്ന് കാട്ടി ട്രൈബ്യൂണല്‍ ഗോല്‍പാറയിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയക്കുകയായിരുന്നു. ഗുവാഹത്തി ഹൈക്കോടതിയില്‍ സനാവുള്ളയുടെ ഹര്‍ജി ഇപ്പോഴും പരിഗണനയിലിരിക്കുകയാണ്. അന്തിമവിധി കാത്തിരിക്കുമ്പോഴും രണ്ടാം പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് സനാവുള്ളയ്ക്കും കുടുംബത്തിനും തിരിച്ചടിയാവുകയാണ്.

ശനിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍നിന്ന് 19 ലക്ഷം ജനങ്ങളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ തങ്ങളുടെ പൗരത്വം ഇവര്‍ തെളിയിക്കേണ്ടതുണ്ട്. 3.11 കോടി ആളുകളെയാണ് ഇതുവരെ പട്ടികയിലുള്‍പ്പെടുത്തിയത്.

Exit mobile version