മോഡിയെ കള്ളന്മാരുടെ കമാന്‍ഡറെന്നു വിളിച്ച കേസ്; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് മോഡിയെ വിശേഷിപ്പിച്ചെന്നതാണ് കേസിന് ആധാരം.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിളിച്ചക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മുംബൈയിലെ കോടതിയില്‍ ഹാജരാകാണമെന്നാണ് സമന്‍സ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് മോഡിയെ വിശേഷിപ്പിച്ചെന്നതാണ് കേസിന് ആധാരം. അപകീര്‍ത്തി കേസില്‍ ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോഡിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയ്‌ക്കെതിരെ ഉപയോഗിച്ച പ്രധാന ആയുധം റഫാല്‍ ഇടപാടായിരുന്നു. മോഡിയെ ലക്ഷ്യം വച്ച് കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.

Exit mobile version