ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങി; സംഘപരിവാര്‍ നേതാവ് അടക്കം അഞ്ച് പേര്‍ പിടിയില്‍, ഏത് രാഷ്ട്രീയ ബന്ധമുണ്ടായാലും കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കമല്‍നാഥ്

ഇവരുടെ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങളും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഭോപ്പാല്‍: ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കൈപ്പറ്റിയ സംഭവത്തില്‍ സംഘപരിവാര്‍ നേതാവ് അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടായാലും കുറ്റക്കാരെ വെറുതെ വിടില്ലെന്ന പ്രതികരണവുമായി മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ്റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്ങാണ് സമാനമായ കേസില്‍ വീണ്ടും കുടുങ്ങിയത്.

ബല്‍റാമിന്റെ സംഘത്തില്‍പെട്ട സുനില്‍ സിങ്, ശുഭം മിശ്ര എന്നിവരെയും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പാകിസ്താനില്‍ ഉള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സത്ന പോലീസ് സംഘത്തെ പിടികൂടിയത്. ഇവരുടെ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങളും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ടാണ് കൈപ്പറ്റിയതെന്ന് മനസിലായി. പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തുന്ന സംഘം ചിത്രകൂട്, ദേവാസ്, ബര്‍വാനി, മണ്ഡ്സോര്‍ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഇന്ത്യന്‍ ശിക്ഷാനിയമം 123 പ്രകാരം യുദ്ധാസൂത്രണത്തിനാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version