‘ബിജെപി അപകടകരമായ പാര്‍ട്ടി’; നോട്ട് നിരോധനത്തില്‍ ബിജെപിയെ വാഴ്ത്തിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഒടുവില്‍ നിലപാട് തിരുത്തി

നേരത്തെ, വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ 87 ശതമാനം അസാധുവാക്കിയ, സാമ്പത്തിക വിദഗ്ധരെ ഞെട്ടിച്ച മോഡിയുടെ നോട്ട് നിരോധനത്തെ പുകഴ്ത്തിക്കൊണ്ട് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു.

ചെന്നൈ: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച നോട്ട് നിരോധനത്തെ ഒടുവില്‍ തള്ളിപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും. നോട്ട് നിരോധിച്ച ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച രജനീകാന്ത് അക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടിയിരുന്നെന്നാണ് ഇത്തവണ നിലപാട് തിരുത്തിയിരിക്കുന്നത്.

ബിജെപി അപകടകരമായ പാര്‍ട്ടിയല്ലേ, അവര്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന ചോദ്യത്തിന് അവര്‍ അങ്ങിനെ കരുതുന്നു അപ്പോള്‍ അങ്ങിനെ ആയിരിക്കണം എന്നാണ് രജനി പ്രതികരിച്ചത്.

നേരത്തെ, വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ 87 ശതമാനം അസാധുവാക്കിയ, സാമ്പത്തിക വിദഗ്ധരെ ഞെട്ടിച്ച മോഡിയുടെ നോട്ട് നിരോധനത്തെ പുകഴ്ത്തിക്കൊണ്ട് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ, താരം ബിജെപി പാളയത്തിലേക്ക് തന്നെയെന്നാണ് ആരാധകരും നിരീക്ഷകരും കരുതിയിരുന്നത്.

അതേസമയം, നോട്ട് നിരോധനം ഇപ്പോഴും മികച്ച നടപടിയായി കരുതുന്ന രജനീകാന്തിന് ഇക്കാര്യം നടപ്പാക്കിയ രീതിയിലാണ് വിമര്‍ശനമുള്ളത്. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നും അത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും രജനി പറഞ്ഞു.

അടുത്തിറങ്ങിയ സിനിമകളില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതാണെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം രജനി ഇക്കാര്യത്തില്‍ ഇതുവരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല.

Exit mobile version