അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടിയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ച് അമ്മ

മകള്‍ അയല്‍വാസിക്കൊപ്പം പോയത് തനിക്ക് വലിയ ആഘാതമായി. അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്ന് അമരാവതി വിശദീകരിച്ചു

ചെന്നൈ: അയല്‍വാസിയായ കാമുകനൊപ്പം പോയതിന് നാടുമുഴുവന്‍ മകള്‍ക്ക് ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ച് അമ്മ.തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. കാമുകനൊപ്പം പോയതിന്റെ ദേഷ്യത്തില്‍ അമ്മ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകള്‍ അഭിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്ററുകള്‍ പതിപ്പിച്ചത്.

അമരാവതിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ഥിനിയായ അഭി(19).നാല് വര്‍ഷം മുമ്പാണ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം അമരാവതിയാണ്. പിതാവ് മരിച്ച ഓഗസ്റ്റ് 14-നാണ് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്.

ഇതില്‍ ക്ഷുഭിതയായ അമരാവതി അടുത്തദിവസം നാട്ടില്‍ പലയിടങ്ങളിലും അഭിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചു. മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്. തുടര്‍ന്ന് ഇവ നാടുമുഴുവന്‍ പതിപ്പിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു. അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.

പോസ്റ്റര്‍ കണ്ട് നാടുമുഴുവന്‍ ഞെട്ടി. തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് അമരാവതിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായത്. ഇയാള്‍ വിവരം പോലീസില്‍ അറിയിച്ചു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.

ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടെ മകള്‍ അയല്‍വാസിക്കൊപ്പം പോയത് തനിക്ക് വലിയ ആഘാതമായി. അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്ന് അമരാവതി വിശദീകരിച്ചു. സന്തോഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നതിനാലാണ് താന്‍ മകളുമായുള്ള ബന്ധത്തെ എതിര്‍ത്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version