തന്റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ല: ദുരിതാശ്വാസം ആവശ്യപ്പെട്ട പ്രളയദുരിത ബാധിതരോട് പൊട്ടിത്തെറിച്ച് യദ്യൂരപ്പ

ബംഗളൂരു: ദുരിതാശ്വാസം ആവശ്യപ്പെട്ട പ്രളയദുരിത ബാധിതരോട് രൂക്ഷമായി പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് തന്റെ കൈയില്‍ നോട്ടടിക്കുന്ന യന്ത്രമില്ലെന്നായിരുന്നു യദ്യൂരപ്പയുടെ വിവാദ മറുപടി. സഹായം ചോദിച്ച ശിവമോഗയിലെ ജനങ്ങളോടാണ് യദ്യൂരപ്പയുടെ പ്രതികരണം. യദ്യൂരപ്പയുടെ മറുപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി.

ദുരിത ബാധിതരെ സഹായിക്കാന്‍ പണമില്ലെന്ന് പറയുന്ന യദ്യൂരപ്പയ്ക്ക് ആര്‍ത്തിമൂത്ത എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാന്‍ അക്ഷയപാത്രമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

ദുരിതബാധിതര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ യദ്യൂരപ്പയ്ക്ക് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കാനും വിമാനത്തില്‍ യാത്ര ചെയ്യിക്കാനും പണമുണ്ടെന്ന് ജെഡിഎസ് നേതാക്കള്‍ ആരോപിച്ചു.

പ്രളയം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ തയ്യാറായിട്ടില്ല. സഹായമായി 5000 കോടി രൂപ നല്‍കിയിട്ടില്ല. ഒന്നും ചെയ്യാതെ പരസ്യത്തിന് മാത്രമായിട്ടാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ദുരിതബാധിതരെ അവഹേളിക്കുന്ന നടപടിയാണിത്. കെഎസ് ഈശ്വരപ്പയുടെ വീട്ടില്‍ നോട്ടടിക്കുന്ന യന്ത്രമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Exit mobile version