മീ ടൂ ; അക്ബര്‍ മാന്യനായ വ്യക്തി ; പിന്തുണയുമായി മുന്‍ സഹപ്രവര്‍ത്തക

പ്രിയ രമണിക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മൊഴി നല്‍കുകയായിരുന്നു ജൊയീറ്റ

ന്യൂഡല്‍ഹി: മീടൂ ക്യാംപയിന്റെ ഭാഗമായി ലൈംഗികാരോപണത്തില്‍പ്പെട്ട് കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന എംജെ അക്ബറിന് പിന്തുണയുമായി സഹപ്രവര്‍ത്തക ജൊയീറ്റ ബസുവാണ് അക്ബറിന് പിന്തുണയുമായി രംഗത്തെത്തിയത്. അക്ബര്‍ മാന്യനായ വ്യക്തിയാണെന്നായിരുന്നു ജൊയിറ്റയുടെ മൊഴി.

അക്ബറിനെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് പ്രിയ രമണി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയതെന്നും അക്ബറിനൊപ്പം താന്‍ 20 വര്‍ഷം ജോലി ചെയ്തിട്ടും ആരും ഒരു പരാതിയും പറഞ്ഞു കേട്ടില്ലയെന്നും ജൊയീറ്റ മൊഴി നല്‍കി.

പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി മാന്യനായ ഒരു അധ്യാപകന്‍ കൂടിയാണ് അക്ബറെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കൂടാതെ വിഖ്യാത മാധ്യമപ്രവര്‍ത്തകനും വിദഗ്ധനായ എഴുത്തുകാരനുമായ അദ്ദേഹം സമ്പൂര്‍ണ്ണനായ മാന്യനാണെന്നും തന്റെ കണ്ണില്‍ കുറ്റമറ്റ കീര്‍ത്തിയുള്ള മനുഷ്യനാണ് അക്ബറെന്നും ജൊയീറ്റ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് എംജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് പ്രിയ രമണി ഉള്‍പ്പെടെ പത്തില്‍ക്കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പ്രിയ രമണിക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മൊഴി നല്‍കുകയായിരുന്നു ജൊയീറ്റ. സണ്‍ഡേ ഗാര്‍ഡിയന്‍ എഡിറ്ററാണ് ജൊയീറ്റ ബസു

Exit mobile version