ആലപ്പുഴ: ആലപ്പുഴയിൽ വൃദ്ധ ദമ്പതികൾ വീടിന് തീപിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് മകൻ കുറ്റം സമ്മതിച്ചതായി സൂചന. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് ഇയാൾ സമ്മതിച്ചു.
മാന്നാറിലാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഇവരുടെ മകൻ വിജയനാണ് കുറ്റം സമ്മതിച്ചത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വിജയനെ ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.