കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും: മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കും

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗളുരു നോര്‍ത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതല്‍ ബംഗളൂരു നോര്‍ത്തിലെ ലോക്‌സഭാംഗമാണ് ഗൗഡ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വൈസികെ വാദ്യാറിനെതിരെ ഗൗഡ മത്സരിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരു നോര്‍ത്തില്‍ നിന്നുള്ള സിറ്റിംഗ് എംപിയായ ഗൗഡ അതേ സീറ്റില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതില്‍ അസ്വസ്ഥനായിരുന്നു. കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലജെയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി. രണ്ടു ദിവസം ശോഭ ഗൗഡയെ സന്ദര്‍ശിക്കുകയും കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. വൊക്കലിഗ സമുദായാംഗമായ ഗൗഡ എന്‍ഡിഎ ഭരണത്തില്‍ റെയില്‍വേ, നിയമം, നീതിന്യായം, സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഒന്നാം മോഡി സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായ ഗൗഡയെ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മുതല്‍ ഗൗഡ നീരസം പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കെതിരെ ഗൗഡ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. മൈസൂരില്‍ ഒരു വൊക്കലിഗ മുഖത്തെ തേടുന്ന കോണ്‍ഗ്രസിന് മുന്നില്‍ ഗൗഡ മികച്ച സ്ഥാനാര്‍ഥിയാണ്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി വൊക്കലിഗ സമുദായത്തോട് അനീതി കാണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക പറഞ്ഞു. വൊക്കലിഗകളെ ഒഴിവാക്കിയെന്ന ഗൗഡയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അശോക. ”വൊക്കലിഗകള്‍ക്കിടയില്‍, മൊറാസു, ഗംഗാത്കര്‍, കുഞ്ചിറ്റിഗ തുടങ്ങിയ പ്രബലമായ ഉപജാതികളുണ്ട്. പാര്‍ട്ടി രണ്ടാം പട്ടിക പ്രഖ്യാപിക്കുമ്പോഴെല്ലാം ഈ പ്രബല സമുദായങ്ങള്‍ക്കെല്ലാം അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Exit mobile version