ഐസിയുവില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും പാടാന്‍ ബാക്കി വച്ച വരികള്‍ സ്റ്റുഡിയോയിലെത്തി പൂര്‍ത്തിയാക്കിയ അച്ഛന്‍: പോരാളിയായ അച്ഛന്റെ മകളായി ജനിച്ചതിന് നന്ദി, ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രുതി ജയന്‍

തൃശ്ശൂര്‍: പ്രശസ്ത സംഗീതഞ്ജനായ തൃശൂര്‍ ജയന്റെ രണ്ടാം ശ്രാദ്ധ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മകളും നടിയുമായ ശ്രുതി ജയന്‍. തന്നിലെ കലാകാരിയെ വളര്‍ത്തിയതിനും അച്ഛന്റെ മകളായി ജനിച്ചതിനും ശ്രുതി നന്ദി പറയുന്നു.

ഐസിയുവില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാന്‍ ബാക്കി വച്ച രണ്ട് വരി പാട്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പോയി പാടി തിരിച്ചു വന്ന അച്ഛന്റെ മനസിലെ സംഗീതത്തോടുള്ള സ്‌നേഹവും ശ്രുതി പങ്കുവയ്ക്കുന്നു.

അച്ഛന്‍ കടന്നു വന്ന വഴികളും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ പൊരുതി തോല്‍പ്പിച്ച് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ച അച്ഛന്‍ ഒരു പോരാളിയായിരുന്നുന്നെന്നും ശ്രുതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

എന്റെ ശ്വാസത്തില്‍, ഹൃദയത്തില്‍, താളത്തില്‍, ചലനത്തില്‍ ജീവിക്കുന്ന അച്ഛന്‍. ആ നിഴലിനോളം തണല്‍ എനിക്ക് മറ്റൊന്നിലും കണ്ടെത്താന്‍ സാധിക്കില്ല.. ഇന്ന് രണ്ടാം ശ്രാദ്ധദിവസം…

നന്ദി ഈ അച്ഛന്റെ മകളായി ജനിച്ചതിന്. സ്‌നേഹവും കരുണയും പകര്‍ന്നു തന്നതിന്…എന്നിലെ കലാകാരിയെ വളര്‍ത്തിയതിന്..എന്തിനേയും ചിരിച്ച് നേരിടാന്‍ പഠിപ്പിച്ചതിന്..
അച്ഛാ..
നിങ്ങളൊരു ധീരനായ പോരാളിയായിരുന്നു…ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന് വെല്ലുവിളികളായിരുന്നു..

പട്ടിണിയില്‍ വളര്‍ന്ന ബാല്യകാലം അമ്മയില്ലാതെ വളര്‍ന്ന അച്ഛന്, പിന്നീടങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു… സംഗീതം ആയിരുന്നു അച്ഛന്റെ ആഹാരവും ജിവ ശ്വാസവും…
അച്ഛന്‍ പഠിച്ച വിദ്യാലയത്തിലെ ടീച്ചര്‍മാരുടെ സഹായത്താല്‍ സംഗീതം പഠിച്ചു…സ്വന്തമായ ശൈലി കൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു….

ജീവിത പങ്കാളി എന്ന നിലയില്‍ അമ്മയ്ക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു അച്ഛന്‍..
സെറിബ്രല്‍ പാള്‍സി ആയിരുന്ന എന്റെ സഹോദരനന് ( അമ്പാടി) കിട്ടിയ അനുഗ്രഹമായിരുന്നു അച്ഛന്‍..
18 വര്‍ഷം അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച മനുഷ്യന്‍….അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും, സംഗീതം കൊണ്ട് ഹൃദയ താളം അവസാന നിമിഷം വരെ പിടിച്ചു നിര്‍ത്തി…സംഗീതത്തോടും താന്‍ ചെയ്യുന്ന ജോലിയോടും’ പ്രതിബദ്ധതയും ആത്മ സമര്‍പ്പണവും ഉള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്..

I. C .U വില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും , ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാന്‍ ബാക്കി വച്ച രണ്ട് വരി പാട്ട് recording studio il പോയി പാടി തിരിച്ച് വന്ന് വീണ്ടും ചികില്‍സിയിലായി..ഞാനും അച്ഛനെ ചികില്‍സിച്ച ഡോക്ടറും നമിച്ചു പോയ ദിനങ്ങള്‍ ആയിരുന്നു അത്.. മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാന്‍ കണ്ടില്ല..
2013 ഇല്‍ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചേയ്യേണ്ടതായി വന്നപ്പോള്‍ ഞാന്‍ ഒന്നു പതറി..അച്ഛന്‍ എന്നോട് ഇങ്ങനെ പറഞ്ഞു ‘
നമ്മള്‍ കലാകാരന്‍മാര്‍ ആണ്…വേദിയില്‍ കയറിയാല്‍ മരണമോ, ദുഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല…നമ്മുടെ ജോലി മാത്രം..അവിടെ നീയും നൃത്തവും സംഗീതവും മാത്രം …

Exit mobile version