വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പിയില്ല: ബന്ധുക്കള്‍ തമ്മിലടിച്ചു, വിവാഹം മുടങ്ങി

ഹൈദരാബാദ്: പപ്പടം വിളമ്പാത്തതിനും വിവാഹം ക്ഷണിക്കാത്തതിനും വിവാഹവേദിയില്‍ തമ്മിലടിച്ച പല സംഭവങ്ങളും അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ വിവാഹം തന്നെ മുടങ്ങിയ വാര്‍ത്തയാണ് ഹൈദരാബാദില്‍ നിന്നും വരുന്നത്. കല്യാണ വീട്ടില്‍ വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പിയില്ലെന്ന് പറഞ്ഞ് കല്യാണം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദിലെ ഷാപൂര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജഗദ്ഗിരിഗുട്ട റിങ് ബസ്തിയില്‍ സ്വദേശിയായ വരനും കുത്ബുല്ലാപൂരില്‍ നിന്നുള്ള യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു. ഷാപൂര്‍ നഗറിലെ ഒരു ഓഡിറ്റോറിയത്തിലാണ് അത്താഴ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചത്.

വധൂവരന്മാര്‍ ബിഹാറില്‍ നിന്നുള്ള മാര്‍വാഡി കുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍, അവര്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് തയാറാക്കിയിരുന്നത്. വിരുന്നിന്റെ അവസാനം വരന്റെ കൂട്ടുകാര്‍ ഊണ് കഴിക്കാന്‍ എത്തി. അവര്‍ കോഴിയിറച്ചി വയ്ക്കാത്തതിനെ ചൊല്ലി വഴക്കിട്ട് ഭക്ഷണം കഴിക്കാതെ പോയി. ഇക്കാര്യത്തെ ചൊല്ലി വധുവിന്റെയും വരന്റെയും കൂട്ടര്‍ തമ്മില്‍ അടിയായി.

ഈ സംഭവത്തോടെ പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ജെഡിമെട്ട്ല സിഐ പവനനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ട് വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തി. ഇതിന് പിന്നാലെ ഈ മാസം 30ന് വധൂവരന്മാരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുടങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം വീണ്ടും നടക്കുമെന്നതിന്റെ സന്തോഷത്തിലാണ് വധുവും വരനും.

ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായല്ല നടക്കുന്നത്. ജൂണ്‍ മാസത്തില്‍ ഒഡിഷയിലും സമാനമായ സംഭവം നടന്നിരുന്നു. വിവാഹ സദ്യയില്‍ മട്ടന്‍ വിളമ്പിയില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് കല്യാണം മുടങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. കല്യാണം മുടങ്ങിയതോടെ വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

Exit mobile version