മകളെ സംരക്ഷിക്കേണ്ടത് കടമ, അതാണ് ചെയ്തത്! ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണ്, ആരെയും അപായപ്പെടുത്താന്‍ അല്ല: കേസെടുത്തതില്‍ പ്രതികരിച്ച് സമീര്‍

കാസര്‍കോട്: തെരുവുനായ ഭീതിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് രക്ഷിതാവ് സമീര്‍. തന്റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു.

എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിത്. ഉന്നം തെറ്റാതെ തനിക്ക് വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു.

ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കല്‍ പോലീസ് സമീറിനെതിരെ കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചത്. ഏതെങ്കിലും നായ ഓടിച്ചാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എയര്‍ഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ സമീര്‍ പറഞ്ഞത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്‌റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു.

Exit mobile version