യാത്രക്കാരന്‍ കുഴഞ്ഞുവീണു: സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് നേരെ ആശുപത്രിയിലേക്ക് പാഞ്ഞു, കണ്ണന്റെ ജീവന്‍ കാത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ നന്മ

പെരുമ്പിലാവ്: ബസ്സില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ഉടനടി ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ നന്മ. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ ഓടുന്ന കൃഷ്ണാസ് എന്ന ബസിലെ കണ്ടക്ടര്‍ പട്ടാമ്പി പള്ളിപ്പുറം സ്വദേശി ചോഴിയംപറമ്പത്ത് രഞ്ജിത്ത്, ഡ്രൈവര്‍ പത്തിരിപ്പാല സ്വദേശി പടിഞ്ഞാറേക്കര അജ്മല്‍ എന്നിവരാണു കാരുണ്യത്തിന്റെ മുഖമായത്.

തിരുവില്വാമല കുത്താമ്പുള്ളി ലക്ഷംവീട്ടില്‍ കണ്ണനാണു കഴിഞ്ഞദിവസം രാവിലെ ഒന്‍പതരയോടെ ബസില്‍ തളര്‍ന്നു വീണത്. കണ്ണനും ഭാര്യയും 4 വയസ്സുകാരി മകളും കൂടി കുന്നംകുളത്തു നിന്നാണ് ബസില്‍ കയറിയത്. ആനായ്ക്കലില്‍ ഉള്ള ബന്ധുവീട്ടിലെ സന്ദര്‍ശനത്തിന് ശേഷം തിരികെ പോകുകയായിരുന്നു.

പാറേമ്പാടത്തിനു സമീപം എത്തിയപ്പോള്‍ കണ്ണന്‍ ഛര്‍ദിച്ചു. തുടര്‍ന്നു ബസില്‍ കുഴഞ്ഞു വീണു. കുടുംബം പരിഭ്രാന്തരായതോടെ ജീവനക്കാര്‍ സഹായവുമായി എത്തി. തുടര്‍ന്നുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് നേരെ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യസഹായം ലഭിച്ചതോടെ ആരോഗ്യം വീണ്ടെടുത്ത കണ്ണന്‍ ഉച്ചയോടെ ആശുപത്രി വിട്ടു.

സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്ന കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സഹകരിച്ചതായി ബസ് ജീവനക്കാര്‍ പറഞ്ഞു.

Exit mobile version