കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി പത്തു ദിവസം കൂടി കൂടുതൽ അനുവദിച്ച് നൽകി. നേരത്തെ, കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുള്ളതിനാൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകളെ എത്തിക്കാനുള്ളതും കോവിഡും കാരണം കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 27 മുതൽ പത്തു ദിവസം കൂടിയാണ് നീട്ടി നൽകിയത്.
കൂടാതെ, നടൻ ദിലീപ് പ്രതിയായ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അഞ്ച് സാക്ഷികളെയാണ് അധികമായി വിസ്തരിക്കാനുള്ളത്. ഇതിൽ മൂന്നു സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണ്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി നടൻ ദിലീപടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.